ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാൻ പോകൂ,ഈ പേരിൽ സിനിമ തീയേറ്ററുകളിൽ ഇറങ്ങില്ല : പി സി ജോർജ്.

നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രണ്ടു ചിത്രങ്ങളാണ് ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥൻ, ജയസൂര്യ നായകനായ ഈശോ എന്നീ ചിത്രങ്ങൾ. ഈശോ പേര് ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ചില ക്രിസ്ത്യന്‍ സംഘടനകളുടെയും വൈദികരുടെയും വിമര്‍ശനം ഉയർന്നു വന്നിരുന്നു.എന്നാൽ ഇത് കഥാപാത്രങ്ങളുടെ മാത്രം പേരാണെന്നും സിനിമ ഇറങ്ങിയ ശേഷം മതവിശ്വാസം വ്രണപ്പെടുന്നുവെന്ന് തോന്നിയാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണെന്നുമായിരുന്നു നാദിർഷയുടെ പ്രതികരണം.എന്നാൽ ഇപ്പോഴിതാ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പി സി ജോർജ്, ഈ പേരിൽ സിനിമ തീയേറ്ററുകളിൽ എത്തില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. പി സി ജോർജിന്റെ വാക്കുകൾ ഇങ്ങനെ,‘‘ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കണമെന്ന നിർബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാർ ഉണ്ട്. ഇപ്പോൾ മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങൾ എടുത്തുനോക്കുക. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികൾ ആയിരിക്കും, അവന്റെ കഴുത്തിൽ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. പരാതികൾ കുറച്ച് നാളുകളുമായി എനിക്ക് കിട്ടുന്നുണ്ടായിരുന്നു.

ഞാൻ ഇപ്പോൾ സിനിമകൾ കാണാൻ തുടങ്ങിയിരിക്കുന്നു.കേരളത്തിൽ ഏറ്റവും വലിയ സാംസ്കാരികമൂല്യങ്ങൾക്ക് വിലകൽപിച്ച സഭയാണ് ക്രൈസ്തവ സഭ. സമൂഹത്തിനു വേണ്ടി ചെയ്യാൻ കഴിയുന്ന എല്ലാ നന്മകളും ഇവർ ചെയ്തു. ഇത് വൃത്തികെട്ട അനീതിയാണ്. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാർക്ക് വളം. നാദിർഷായെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യൻ സമൂഹത്തെ മാത്രമല്ല, അതിപ്പോൾ മുസ്‌ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാൻ വിടില്ല. ഞാനൊരു പൊതുപ്രവർത്തകനാണ്. എംഎൽഎ അല്ലാത്തതിനാൽ ധാരാളം സമയം കിട്ടുന്നുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാൻ പോകൂ.നാദിർഷയെ പോലൊരാൾ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓർക്കുമ്പോഴാണ് വിഷമം. ഈ പേരിൽ സിനിമ ഇറക്കാമെന്ന് വിചാരിക്കേണ്ട. അങ്ങനെയെങ്കിൽ ഒരു തിയറ്ററിലും ഈ ചിത്രം പ്രദർശിപ്പിക്കുകയുമില്ല. കേരളം മുഴുവൻ ഞാൻ ഇറങ്ങും.’’

Scroll to Top