ലയണൽ മെസ്സി ബാർസയോട് വിട പറഞ്ഞ വാർത്ത ഏറെ ദുഃഖത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.ആരാധകർ ഇതിൽ നേരത്തേ കണ്ണീരണിഞ്ഞതാണു.പ്രതീക്ഷിച്ചതുപോലെത്തന്നെ മെസ്സിയും കരഞ്ഞു.ലോകം മുഴുവൻ ഉറ്റ്നോക്കിയ ആ പ്രസ്മീറ്റിംഗ് ഇന്ന് ഇൻഡ്യൻ സമയം 3.30 pm നു ആയിരുന്നു.വേദിയിലേക്ക് എത്തിയതും പൊട്ടികരയുകയാണ് ചെയ്തത്. സങ്കടം സഹിക്കാതെ വയ്യ. ഒരു വിധത്തിൽ നിയന്തിച്ചാണ് വേദിയിൽ സംസാരിച്ചത്. കയ്യടിയോടെയാണ് ആരാധകർ താരത്തെ ഏറ്റുവാങ്ങിയത്. പ്രസംഗത്തിൽ മെസ്സിയുടെ വാക്കുകൾ ഇങ്ങനെ,‘ഇത്തരമൊരു നിമിഷത്തിനായി ഞാൻ ഒരുങ്ങിയിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് ഇത് വളരെ വേദനാജനകമാണ്. കഴിഞ്ഞ വർഷം ടീം വിടാമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. പക്ഷേ, ഇത്തവണ തുടരാനായിരുന്നു ആഗ്രഹം. ഇവിടെത്തന്നെ തുടരണമെന്നാണ് ഞാനും എന്റെ കുടുംബവും ആഗ്രഹിച്ചത്.‘ഇവിടെ എത്തിയ അന്നു മുതൽ ടീമിനായി കളിച്ച അവസാന ദിനം വരെ എന്റെ കഴിവിന്റെ പരമാവധി ഞാൻ നൽകാൻ ശ്രമിച്ചിട്ടുണ്ട്. എന്നെങ്കിലും ഇവിടെനിന്ന് പോകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ല. ഒന്നു പറയാം. ഇവിടെ തുടരാൻ ഞാൻ സാധ്യമായതെല്ലാം ചെയ്തതാണ്.
ബാർസിലോന അധികൃതർക്ക് ലാ ലിഗയിലെ ചട്ടങ്ങൾ കാരണം ഒന്നും ചെയ്യാനായില്ല.‘ഞാൻ പോകുന്നതിനേക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. പക്ഷേ, എന്റെ ഭാഗത്തുനിന്ന് തുടരാൻ സാധിക്കുന്നതെല്ലാം ചെയ്തിരുന്നു. കഴിഞ്ഞ വർഷം എനിക്ക് തുടരാൻ താൽപര്യമുണ്ടായിരുന്നില്ല. ഞാൻ അതു പറയുകയും ചെയ്തിരുന്നു. ഈ വർഷം എനിക്ക് പോകാൻ ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. അതിനു സാധിക്കുമായിരുന്നില്ല എന്നതാണ് സത്യം.21 വർഷം ഇവിടെ ജീവിച്ചശേഷം എന്റെ മൂന്ന് കറ്റാലൻ–അർജന്റീന മക്കളുമായി ഞാൻ മടങ്ങുകയാണ്. ഈ നഗരത്തിലാണ് ഞങ്ങൾ ദീർഘകാലം ജീവിച്ചത്. ഇത് ഞങ്ങൾക്ക് വീടു തന്നെയായിരുന്നു. എല്ലാറ്റിനും നന്ദി പറയാൻ മാത്രമേ കഴിയുന്നുള്ളൂ. എന്റെ സഹതാരങ്ങൾക്കും എന്നോടൊപ്പം ചേർന്നു നിന്നവർക്കും നന്ദി.‘ഈ ക്ലബ്ബിനെ ഞാൻ വളരെയധികം സ്നേഹിക്കുന്നു. ഇവിടുത്തെ ആരാധകരെ കാണാതിരുന്ന കഴിഞ്ഞ ഒന്നര വർഷത്തെ ജീവിതം കഠിനമായിരുന്നു. ഇവിടെനിന്ന് വിടപറയുന്നതിനെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിരുന്നെങ്കിൽത്തന്നെ നൂകാംപ് നിറയെ ആരാധകർക്കിടയിൽനിന്ന് നല്ല രീതിയിൽ യാത്ര പറയാനേ ഞാൻ ആഗ്രഹിക്കൂ.