‘ഞാന്‍ ഡോക്ടര്‍ മോന്‍സന്റെ പേഷ്യന്റ് ആയിരുന്നു, ഭേദമാകാത്ത രോഗം ചികിത്സിച്ച് സുഖമാക്കി ; വാര്‍ത്ത ഞെട്ടിച്ചെന്ന് നടി ശ്രുതി ലക്ഷ്മി

തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന പ്രചരണങ്ങള്‍ തള്ളി നടി ശ്രുതി ലക്ഷ്മി. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട ചില നൃത്തപരിപാടികളുമായി സഹകരിച്ചത് മാത്രമാണ് തനിക്ക് മോൻസണുമായുള്ള അടുപ്പമെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്നും അയാള്‍ തട്ടിപ്പുകാരനാണെന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടിയെന്നും ശ്രുതി ലക്ഷ്മി പ്രതികരിച്ചു. ഒരു ഡോക്ടർ എന്ന നിലയിൽ മോൻസൺ തന്നെ ചികിത്സിച്ചിട്ടുണ്ടായിരുന്നെന്നും മോൻസണിന്റെ ചികിത്സാ തനിക്ക് ഏറെ പ്രയോജനം ചെയ്തതായും താരം വ്യക്തമാക്കി

‘ചെന്നൈയില്‍ ഒരു തമിഴ് സീരിയലിന്റെ ഷൂട്ടില്‍ ആയിരുന്നു. അവിടെനിന്നു തിരികെ എത്തിയപ്പോഴാണ് വാര്‍ത്തകള്‍ അറിയുന്നത്. അത് കേട്ട ഷോക്കില്‍ നിന്നു ഞാന്‍ ഇപ്പോഴും മുക്തയായിട്ടില്ല. മോന്‍സന്‍ മാവുങ്കലിനെ ഒരു പരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. ആ പരിപാടിയില്‍ എന്റെ അമ്മയും സഹോദരിയുമായിരുന്നു പോയത്. അതിനു ശേഷം പ്രവാസി മലയാളിയുടെ പരിപാടികളുടെ ഡാന്‍സ് പ്രോഗ്രാം എന്റെ ടീമിനെ ആണ് ഏല്‍പിച്ചിരുന്നത്. അങ്ങനെ കുറച്ച് നൃത്ത പരിപാടികള്‍ അദ്ദേഹത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. ചേര്‍ത്തലയില്‍ നടന്ന ഒരു മെഗാ ഇവന്റില്‍ എം.ജി. ശ്രീകുമാറിന്റെയും റിമി ടോമിയുടെയും ഗാനമേളയും എന്റെ ടീമിന്റെ ഡാന്‍സ് പരിപാടിയും ഒക്കെ ഉണ്ടായിരുന്നു. അന്ന് അവിടെ ഒരുപാട് താരങ്ങള്‍ വന്നിരുന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷത്തിനും വിളിച്ചു. അത് കോവിഡ് സമയത്ത് ആയതിനാല്‍ അധികം ആര്‍ട്ടിസ്റ്റുകളൊന്നും ഇല്ലാതെ ഞാനും ചേച്ചിയും മറ്റു കുറച്ചുപേരുമാണ് നൃത്തം ചെയ്തത്. ആ വിഡിയോ ആണ് ഇപ്പോള്‍ വളരെ മോശമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

നമ്മളെ ഒരു സിനിമയ്‌ക്കോ പരിപാടിക്കോ വിളിക്കുമ്പോള്‍ അവരുടെ ബാക്ക്ഗ്രൗണ്ട് ചികയേണ്ട ആവശ്യമില്ലല്ലോ. എല്ലാവരോടും വളരെ നന്നായിട്ടു പെരുമാറിയിട്ടുള്ള ആളാണ് മോന്‍സന്‍ മാവുങ്കല്‍. പരിപാടികള്‍ക്ക് പേയ്‌മെന്റ് കൃത്യമായി തരും. ആര്‍ട്ടിസ്റ്റുകള്‍ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാന്‍ ഒരു പരിപാടിക്ക് പോകുമ്പോള്‍ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമായി തിരികെ വീട്ടില്‍ എത്തുക എന്നുള്ളതിനാണ് മുന്‍ഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടിയിരുന്നു.താന്‍ ഡോക്ടറിന്റെ പേഷ്യന്റ് ആയിരുന്നെന്ന് ശ്രുതി പറയുന്നു. അലോപ്പേഷ്യ എന്ന അസാധാരണ മുടി കൊഴിച്ചില്‍ ഒരുപാട് ആശുപത്രികളില്‍ ചികിത്സിച്ചിട്ടും മാറിയില്ല. എന്നാല്‍ അദ്ദേഹം മരുന്നു തന്നപ്പോള്‍ അതു മാറി.

അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടര്‍ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു. പക്ഷേ അദ്ദേഹം ഡോക്ടറല്ല എന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചിരിക്കുകയാണെന്നും ശ്രുതി പറയുന്നു.എല്ലാവരോടും വളരെ നല്ല പെരുമാറ്റം ആയിരുന്നു. അദ്ദേഹവുമായി പണമിടപാടുകളോ പുരാവസ്തുക്കള്‍ വാങ്ങുകയോ ചെയ്തിട്ടില്ല. തന്നെപ്പറ്റി ഇപ്പോള്‍ പ്രചരിക്കുന്ന കഥകള്‍ വാസ്തവ വിരുദ്ധമാണ്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ചില ഓണ്‍ലൈന്‍ മീഡിയ പ്രചരിപ്പിക്കുന്ന കഥകള്‍ കേട്ടിട്ട് നല്ല വിഷമമുണ്ടെന്നും ശ്രുതി പറയുന്നു.

Scroll to Top