‘ഒമിക്രോൺ ‘ ; വിമാനയാത്രയ്ക്കുള്ള ഇളവുകൾ പുനഃപരിശോധിക്കണം: പ്രധാനമന്ത്രി

കോവിഡ് വൈറസിന്റെ പുതിയ വകഭേദം നേരിടാന്‍ മുന്‍കരുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യന്തര വിമാനയാത്രയ്ക്കുള്ള ഇളവുകൾ പുനഃപരിശോധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിർദേശം. ദക്ഷിണാഫ്രിക്കയിൽനിന്നു വരുന്ന യാത്രക്കാർക്കു ക്വാറന്റീൻ ഏർപ്പെടുത്തുമെന്നു മുംബൈ വിമാനത്താവളം അധികൃതർ അറിയിച്ചു.ഒമിക്രോൺ വകഭേദം നേരിടാൻ തയ്യാറെടുപ്പ് വേണം. ഇവ കണ്ടെത്തുന്ന മേഖലകളിൽ നിയന്ത്രണം ശക്തമാക്കണം.

രണ്ടാം ഡോസ് സമയബന്ധിതമായി പൂർത്തിയാക്കണം. വിദേശത്തു നിന്നെത്തുന്നവർക്ക് നിരീക്ഷണവും പരിശോധനയും വേണമെന്നും പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ നാശം വിതച്ച ഡെൽറ്റ വകഭേദത്തേക്കാൾ അപകടകാരിയാണ് ഒമൈക്രോൺ എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവിലുള്ള വാക്‌സീനുകള്‍ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാന്‍ ആഴ്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദമാണ് ഒമൈക്രോൺ .ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളാണ് രോഗം സ്ഥിരീകരിച്ചത്. മാത്രമല്ല ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Scroll to Top