ട്രക്ക് വീടാക്കി ലോകം ചുറ്റിയ ദമ്പതികൾ ഒടുവിൽ കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തി !!

പന്ത്രണ്ടു വർഷത്തിനിടെ കാരവാനിൽ 90 രാജ്യങ്ങൾ സന്ദർശിച്ച ജർമൻ സ്വദേശികളായ ടോർബനും മിഖായേലും കാടും മലയും ഭൂഖണ്ഡങ്ങളും താണ്ടി കേരളത്തിൽ എത്തിയിരിക്കുകയാണ്.യാത്രാപ്രേമികൾക്ക് എന്നും റോൾമോ‍ഡലാണ് ഇവർ. പന്ത്രണ്ടു വർഷം മുൻപാണ് മിലിട്ടറി ട്രക്ക് കാരവാനാക്കി മാറ്റി. ഒരു ചെറു കുടുംബത്തിനു കഴിയാവുന്ന തരത്തിൽ രൂപമാറ്റവും വരുത്തിയാണ് രണ്ടു കുട്ടികളുമായി ഇവർ ലോകം ചുറ്റാനിറങ്ങിയത്.എൻജിനീയറായ ടോർബനും എഴുത്തുകാരിയായ മിഖായേലിനും യാത്രകളോടുള്ള അടങ്ങാത്ത മോഹമാണ് ഇവരെ ഇത്തരമൊരു ലോകസഞ്ചാരത്തിനു പ്രേരിപ്പിച്ചത്.

കേരളത്തിൽ ആരംഭിച്ച കാരവൻ ടൂറിസത്തിന്റെ ഭാഗമായാണ് ടോർബനും മിഖായേലും സംസ്ഥാനത്തെത്തിയത്. ഒരു വാഹനത്തിൽ കറങ്ങി നടന്ന്, അതിൽത്തന്നെ ഉറങ്ങി കാഴ്ചകൾ കാണുന്നതാണു കാരവൻ ടൂറിസം. കേരളത്തിൽ വാൻ ലൈഫ് എന്ന പേരിൽ ചെറു കാരവനുകൾ നിർമിച്ച് യാത്ര നടത്തുന്ന രീതി ഏതാനും വർഷങ്ങളായി വളർന്നു വരികയാണ്. ഇന്ത്യയിലെ കാഴ്ചകൾ കണ്ട് ലോക പൈത്യക നഗരമായ ഹംപിയിലെ കാഴ്ചകൾ കണ്ട് നേരെ ഗോവയിലേക്ക് അവിടെ നിന്നും കേരളത്തിലേക്കായിരുന്നു ദമ്പതികളുടെ യാത്ര.

കേരളത്തിന്റെ ഹരിതഭംഗി ആസ്വദിച്ച് മൂന്നാറിലെത്തിയ ഇവർ അവിടുന്ന് കുട്ടനാടിന്റെ സൗന്ദര്യവും ഹൗസ് ബോട്ടിലൂടെ ആസ്വദിച്ചു .കടലും കായലും ഒന്നിക്കുന്ന മനോഹാരിത നിറഞ്ഞ കാപ്പില്‍ ബീച്ചിലേക്കും വർക്കല ബീച്ചിന്റെ സൗന്ദര്യത്തിലേക്കും ഇവർ യാത്ര നടത്തി. യാത്രകളുടെ ചിത്രങ്ങളും വിഡിയോയും ഇക്കൂട്ടരുടെ യാത്രാ വ്ളോഗിലുണ്ട്.

Scroll to Top