ഉറവ വറ്റാത്ത പരിശുദ്ധനായിരുന്നു; അനുസ്മരണ യോഗത്തിൽ ഉമ്മൻചാണ്ടിക്ക് വിശുദ്ധപദവി നൽകണമെന്ന് അഭിപ്രായം

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിൽ പ്രാര്‍ത്ഥനകളുമായി നിരവധി പേരാണ് എത്തിച്ചേരുന്നത്. വാഴ്ത്തു പാട്ടുകളും,മെഴുകുതിരി കൊളുത്തി പ്രാര്‍ഥനകളും,മധ്യസ്ഥത അപേക്ഷകളും ഒക്കെ ആയിട്ടാണ് അവരെത്തുന്നത്. കല്ലറയിലേക്കുള്ള ജനങ്ങളുടെ സന്ദർശനം വാർത്തയാകുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിനു വിശുദ്ധപദവി നൽകണമെന്ന ആവശ്യം സംബന്ധിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾക്കു വേദിയായി ഡിസിസി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണച്ചടങ്ങ്.

അചഞ്ചലമായ ദൈവവിശ്വാസത്തിൽ അടിയുറച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഉമ്മൻചാണ്ടി കേരളത്തിന്റെ ജനമനസ്സിൽ വിശുദ്ധനാക്കപ്പെട്ടുവെന്ന വാക്കുകളോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് അഭിപ്രായ പ്രകടനങ്ങൾക്കു തുടക്കമിട്ടത്. ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കണമെന്ന അഭിപ്രായം പലരും പറയുന്നു.ഓർത്തഡോക്സ് സഭാംഗമായിരുന്ന ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനമുണ്ടാകേണ്ടത് തീരുമാനമുണ്ടാകേണ്ടത് ഓർത്തഡോക്സ് സഭാനേതൃത്വത്തിൽ നിന്നാണെന്നായിരുന്നു പിന്നീടു സംസാരിച്ച മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വാക്കുകൾ.

സ്നേഹത്തിന്റെ കൈവിളക്കായി നടന്ന മനുഷ്യനെ പരിശുദ്ധനായി പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടതില്ലെന്നായിരുന്നു ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസിന്റെ വാക്കുകൾ. കാരണം കാരുണ്യത്തിന്റെ ഉറവ വറ്റാത്ത അദ്ദേഹം ഒരു പരിശുദ്ധനായിരുന്നു. എല്ലാം ദൈവം തീരുമാനിക്കട്ടെ. കേരളത്തിൽ അൽമായരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു പലയിടത്തും അതു സംഭവിച്ചിട്ടുണ്ടെന്നും കർദിനാൾ ആലഞ്ചേരിയുടെ പരാമർശത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

Scroll to Top