അഫീഫ വീണ്ടും സുമയ്യയ്‌ക്കൊപ്പം;വീട്ടുകാർ തട്ടിക്കൊണ്ടുപോകാൻ സാധ്യത,പോലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

മലപ്പുറം സ്വദേശിനികളായ സുമയ്യ ഷെറിനും സി.എസ്. അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.ലിവ് ഇൻ റിലേഷനിലുള്ള ഇരുവരും പൊലീസ് സംരക്ഷണം തേടി നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടത്.പൊലീസിന്‍റെയും സ്ത്രീ സംരക്ഷണ സെല്ലിന്‍റെയും സഹായത്തോടെയാണ് അഫീഫ വീണ്ടും പങ്കാളി സുമയ്യക്കൊപ്പം താമസമാക്കിയത്. പുത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫിസർ, കൊണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്കാണു കോടതി നിർദേശം നൽകിയത്. അഫീഫയുടെ മാതാപിതാക്കളിൽ നിന്നും കൂട്ടാളികളിൽ നിന്നും പൊലീസ് സംരക്ഷണം തേടിയാണ് ഹർജി.


അഫീഫയെ വീട്ടുകാർ വീണ്ടും തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. സർക്കാരിന്റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. അഫീഫയും സുമയ്യയും പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സൗഹൃദത്തിലായത്. ഇരുവരും പ്രായപൂര്‍ത്തിയായതോടെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരി 27ന് ഒളിച്ചോടിയ ഇവരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

തുടര്‍ന്ന്, കോടതി ഇവരെ ഒരുമിച്ചു ജീവിക്കാൻ അനുവദിച്ച്‌ ഉത്തരവിട്ടു. എന്നാൽ, മേയ് 30ന് അഫീഫയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നുകാട്ടി സുമയ്യ ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോള്‍ തനിക്ക് മാതാപിതാക്കളുടെ ഒപ്പം പോയാല്‍ മതിയെന്ന് അഫീഫ അറിയിക്കുകയായിരുന്നു.വീട്ടിൽ എത്തി ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇവിടെ നിന്നും രക്ഷിക്കണമെന്ന് സുമയ്യയ്ക്ക് അഫീഫ മെസേജ് അയച്ചു. തുടർന്നാണ് വീണ്ടും പോലീസും മറ്റും ഇടപെട്ടത്.

Scroll to Top