ദുൽഖർ സൽമാന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്.
ദുല്‍ഖര്‍ സൽമാൻ നിര്‍മ്മിച്ച ‘സല്യൂട്ട്’ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനു എതിരെയാണ് ഇപ്പോൾ ഈ നടപടി വന്നിരിക്കുന്നത്. ഇന്ന് നടന്ന ഫിയോക്കിന്റെ യോഗത്തിലാണ് ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളെ വിലക്കാന്‍ ഉള്ള തീരുമാനം കൈക്കൊണ്ടത്. വിലക്ക് എത്ര നാളത്തേക്ക് എന്നത് തീരുമാനിച്ചിട്ടില്ല. സല്യൂട്ട് ജനുവരിയില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള കരാർ ഉണ്ടായിരുന്നു എന്നും പിന്നീട് കോവിഡ് സാഹചര്യത്തില്‍ സിനിമയുടെ റിലീസ് നീണ്ടു പോവുകയായിരുന്നു എന്നുമാണ് ഫിയോക് പറയുന്നത്.
എന്നാൽ കോവിഡ് പ്രതിസന്ധികള്‍ മാറി, തിയേറ്ററില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ അനുവാദം കിട്ടിയ സാഹചര്യം ഉണ്ടായപ്പോഴും, ഈ സിനിമ ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു ദുൽകർ സൽമാൻ. മാര്‍ച്ച് 18ന് സോണി ലൈവിലാണ് സല്യൂട്ട് റിലീസ് ചെയ്യുന്നത്. ദുല്‍ഖറിനെതിരെയും, നടന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിനെതിരെയും ഫിയോക് പ്രതിഷേധവുമായി രംഗത്ത് വന്ന സ്ഥിതിക്ക് മലയാളത്തിൽ മറ്റൊരു ഒടിടി വിവാദം കൂടി പൊട്ടിപ്പുറപ്പെടുകയാണ്. ദുല്‍ഖറിന്റെ ഒരു സിനിമകളും ഇനി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന നിലപാടാണ് ഇപ്പോൾ തീയേറ്റർ സംഘടനയായ ഫിയോക് എടുത്തിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് രചിച്ചത് ബോബി- സഞ്ജയ് ടീം ആണ്. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നതു.ദുൽഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.