കേരളത്തിന്‍റെ ഫുട്ബോള്‍ സ്നേഹം അംഗീകരിച്ചതിന് നന്ദി; ഫിഫയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി !!

ലോകം മുഴുവൻ വേൾഡ് കപ്പ് ഫുട്‌ബോൾ ആവേശത്തിലേക്ക് നീങ്ങുമ്പോൾ പുള്ളാവൂരിലെ ഫുട്‌ബോൾ പ്രേമികളുടെ വ്യത്യസ്തമായ താര പ്രചാരണം ഇന്ന് ലോകം ഏറ്റെടുത്ത് കഴിഞ്ഞു.കോഴിക്കോട് പുള്ളാവൂരിലെ ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളുടെ കട്ട് ഔട്ട് ചിത്രം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ച ഫിഫയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളവും മലയാളികളും എക്കാലവും ഫുട്‌ബോളിനെ സ്‌നേഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.പുഴയില്‍ താരങ്ങളുടെ കട്ടൗട്ട് സ്ഥാപിച്ചത് ഫിഫ ട്വീറ്റ് ചെയ്തിരുന്നു. ഫിഫയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചത്.

കട്ടൗട്ടിന്റെ ചിത്രം ഫിഫ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചുകൊണ്ടാണ് കേരളത്തിലെ ഫുട്ബോൾ ചൂട് ലോകശ്രദ്ധയിലേക്ക് വീണ്ടുമെത്തിച്ചത്.ടൂര്‍ണമെന്റിന് മുന്‍പ് നെയ്മറുടേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും ലയണല്‍ മെസ്സിയുടേയും ഭീമന്‍ കട്ടൗട്ടുകള്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ ഉയര്‍ന്നിരിക്കുന്നതായും ഫിഫ ചൂണ്ടിക്കാട്ടി. കട്ട് ഔട്ടുകള്‍ കീഴെ പുഴയില്‍ ഇറങ്ങി നിന്ന് അര്‍ജന്റീന, പോര്‍ച്ചുഗല്‍, ബ്രസീല്‍ ആരാധകര്‍ അതാത് രാജ്യങ്ങളുടെ പതാക വീശുന്നതും ഫിഫ ട്വീറ്റ് ചെയ്ത ചിത്രത്തിലുണ്ട്.

പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച 30 അടി പൊക്കമുള്ള മെസ്സിയുടെ കട്ടൗട്ട് അന്താരാഷ്ട്ര കായിക മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു.അര്‍ജന്റീന ആരാധകര്‍ പുഴയുടെ നടുവിലെ തുരുത്തില്‍ കട്ടൗട്ട് വെച്ചതിന് പിന്നാലെ ബ്രസീല്‍ ആരാധകരെത്തി അതിലും വലുപ്പമുള്ള കട്ടൗട്ട് പുഴക്കരയില്‍ വെച്ചു. 40 അടി വലുപ്പമുള്ള നെയ്മര്‍ ഫ്‌ലക്‌സ് വന്നതോടെ പുള്ളാവൂരിലെ ഫുട്‌ബോള്‍ ഫാന്‍ ഫൈറ്റിന് കൗതുകമേറി. കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്‍ ആരാധകര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ 50 അടി ഉയരമുള്ള കട്ട് ഔട്ട് കൂടി സ്ഥാപിച്ചു.

Scroll to Top