അമ്മയുമായി ഒരു ട്രിപ്പ് പോകുക എന്നൊക്കെ പറഞ്ഞാൽ അതൊരു ആഗ്രഹം തന്നെയാണ്. എന്നാൽ അത് പലർക്കും സാധിക്കാതെ വരുന്നു. പണവും പ്രാരാബ്ദങ്ങളും തന്നെയാണ് കാരണം. എന്നാൽ ഇവിടെ വൈറൽ ആകുന്നത് അമ്മ സിന്ധു മകനായ ഗോപകുമാറിന്റെയും കഥയാണ്. അമ്മയെയും കൊണ്ട് ബുള്ളെറ്റ് ലഡാക്കിലേക്ക് പോകുകയാണ്.മഹാരാജാസ് കോളേജ് കാന്റീനില്‍ 17 വര്‍ഷത്തോളമായി പാചകക്കാരിയാണ് സിന്ധു. എടവനക്കാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.മൂന്ന് നാല് വര്‍ഷമായി അമ്മക്കൊപ്പം യാത്ര പോകണമെന്ന ആഗ്രഹം ഗോപകുമാറിനുണ്ടായിരുന്നു.
വീടും അടുക്കളയും ജോലിയുമായി നടന്ന സിന്ധുവില്‍ ഹിമാലയയാത്രയെ വലിയ സ്വപ്‌നമാക്കിയത് മകനാണ്. ആദ്യം ലഡാക്ക് ട്രിപ്പെന്നും പറഞ്ഞപ്പോള്‍ സിന്ധുവിന് യാതൊരു ആവേശവുമുണ്ടായിരുന്നില്ല. റൈഡര്‍മാരുടേയും സഞ്ചാരികളുടേയും വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ കാണിച്ചതോടെ എല്ലാം മാറി. പിന്നീട് എപ്പോൾ പോകുമെന്ന്് ഏറ്റവും കൂടുതല്‍ മകനോട് ചോദിച്ചത് അമ്മയായിരുന്നു.കോവിഡും മറ്റുമായി യാത്ര പിന്നെയും നീണ്ടുപോയി. ഒടുവില്‍ ഇപ്പോള്‍ അവസരം ഒത്തുവന്നപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല.രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും ഒരേ രീതിയിലായതുകൊണ്ട് പിന്നെ അങ്ങട്ട് പൊളിച്ച്’. എന്നാണ് ഇപ്പൊ യാത്രയെ ഗോപകുമാർ വിശേഷിപ്പിക്കുന്നത്.
ഏപ്രില്‍ 20നാണ് യാത്ര തുടങ്ങുന്നത്. കേരളത്തില്‍ നിന്നും കൊങ്കണ്‍ തീരം വഴിയായിരുന്നു പോയത്. ഗോവ,മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു, ശ്രീനഗര്‍ വഴി ലഡാക്കിലെത്തി. പിന്നെ മണാലി വഴി താഴേക്കിറങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇവരുടെ യാത്ര 18 ദിവസം പൂര്‍ത്തിയായിട്ടുണ്ട്.ഭക്ഷണസാധനങ്ങള്‍ക്കൊപ്പം പാചകം ചെയ്തു കഴിക്കാനായി അരിയും മറ്റും സാധനങ്ങളും കൊണ്ടുപോയിരുന്നു. നമുക്ക് ചോറ് കഴിക്കുന്ന തൃപ്തി മറ്റു ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടില്ലല്ലോ. അതിനായി യാത്രക്കിടെ ഭക്ഷണം പാകം ചെയ്ത് കഴിക്കാനായി പലയിടത്തും അലയേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ കാര്‍ഗിലില്‍ വ്യത്യസ്തമായിരുന്നു അനുഭവം.യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ സന്തോഷം തന്നെയായിരുന്നു. എങ്കിലും അമ്മയെ മഞ്ഞു കാണിച്ചതും മഞ്ഞിലൂടെ പോയി കര്‍ദുങ്‌ല പാസിലെത്തിയതുമാണ് ഏറ്റവും വലിയ സന്തോഷമായത്. കര്‍ദുങ്‌ലയിലെ വിഖ്യാതമായ ബോര്‍ഡിനോട് ചേര്‍ന്ന് പത്ത് മിനുറ്റ് മാത്രമേ ചിലവഴിക്കാന്‍ കഴിയൂ എന്ന് അവിടെയുള്ള സൈനികര്‍ നിര്‍ദേശം നല്‍കിയിരുന്നു. വിഡിയോയും ചിത്രങ്ങളുമൊക്കെ എടുക്കാനും കാണാനുമൊക്കെയായി ഈ സമയം തികഞ്ഞുമില്ല. വീട്ടിലെ എല്ലാവരും കട്ടക്ക് സപ്പോര്‍ട്ടായിരുന്നു. മോളും ഭര്‍ത്താവും അമ്മയുമെല്ലാം തന്ന പിന്തുണയിലാണ് ഇങ്ങനെയൊരു യാത്ര സാധ്യമായത്.
യാത്ര പുറപ്പെടുന്ന അന്ന് നാട്ടുകാരുടെ വക അപ്രതീക്ഷിത യാത്രയപ്പും ഉണ്ടായിരുന്നു.ഇത്രയേറെ പേര്‍ വന്ന് യാത്രയാക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അന്ന് യാത്രയാക്കിയവരുടെ കണ്ണിലെ നനവാണ് തങ്ങളെ ഇവരെല്ലാം എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്ന് മനസിലാക്കി തന്നതെന്നും സിന്ധു പറയുന്നു. അതു തന്നെയാണ് തിരിച്ചുള്ള യാത്രയിലും ഈ അമ്മക്കും മകനും ഊര്‍ജ്ജമാവുന്നത്. ഒരാഴ്ചക്കുള്ളില്‍ നാട്ടിലേക്ക് തിരിച്ചെത്താനാവുമെന്നാണ് ഈ അമ്മയുടേയും മകന്റേയും പ്രതീക്ഷ.എല്ലാവര്‍ക്കും അമ്മമാരെ ലഡാക്കിലേക്കൊന്നും കൊണ്ടുപോവാനായെന്ന് വരില്ല. എങ്കിലും അമ്മമാരുടെ ചെറിയ ഇഷ്ടങ്ങളെങ്കിലും ഓരോ മക്കള്‍ക്കും സാധിച്ചുകൊടുക്കാനാവും. ഒരു പ്രതിഫലവും ചോദിക്കാതെ മക്കള്‍ക്ക് കൊടുക്കാനാകും.