ഛേത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തത്, നിങ്ങൾ പരാജയപ്പെട്ടു ; സന്ദീപ് വാരിയർ

ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിലെ വിവാദ ഗോളാണ് ഫുട്ബോള്‍ ചർച്ചകളിലെ ഹോട്ട് ടോപിക്. എക്സ്‍ട്രാടൈമിലേക്ക് നീണ്ട മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഫ്രീകിക്ക് തടയാന്‍ മതില്‍ കെട്ടും മുമ്പ് പന്തടിച്ച് വലയിലാക്കി സുനില്‍ ഛേത്രി ബെംഗളൂരുവിനെ സെമിയിലേക്ക് കടത്തിവിടുകയായിരുന്നു.സുനില്‍ ഛേത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാരിയർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.കുറിപ്പിന്റെ പൂർണരൂപം;

ഛേത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തത്സമകാലിക ഫുട്ബോളിലെ ഗോൾ വേട്ടക്കാരെ പരിശോധിച്ചാൽ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയ്ക്കും മെസിക്കും തൊട്ടുപിന്നിലുള്ളയാളാണ് സുനിൽ ഛേത്രി.ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ ഏറെ ബഹുമാനത്തോടെ കാണുന്നയാൾ.എന്നാൽ, ഐസ് എല്ലിൽ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ ബംഗളുരു എഫ് സി ക്കായി കളിച്ച സുനിൽ ഛേത്രിയുടെ ഗോൾ നേട്ടത്തിന് സ്വീകരിച്ച രീതി ധാർമികതയ്ക്കോ സ്പോർട്സ് മാൻ സ്പിരിറ്റിനോ യോജിക്കുന്നതല്ല.

കളിയുടെ നിയമത്തിനകത്തുനിന്ന് നിങ്ങളുടെ പ്രവർത്തി ന്യായീകരിക്കപ്പെടാം. എന്നാൽ കേവലം സാങ്കേതികതയ്ക്കപ്പുറം വലിയ മൂല്യങ്ങൾക്കു കൂടി ഇടമുള്ള കളിയാണ് ഫുട്ബോൾ. അവിടെ നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു, മത്സരത്തിൽ നിങ്ങൾ വിജയിച്ചാലും.റഫറിയുടെ പക്ഷപാതപരമായ ഇടപെടലുകൾ മത്സരത്തിലുടനീളം വ്യക്തമായിരുന്നു. ഫ്രീകിക്കുകൾ വളരെ വേഗം എടുത്ത് ബ്ലാസ്റ്റേഴ്സിനെ സമ്മർദത്തിലാക്കുക എന്നത് റഫറിയുടെ സഹായത്തോടെ ബംഗളൂരു നടപ്പിലാക്കുന്നുണ്ടോ എന്നു സംശയം ജനിപ്പിക്കുന്ന പെരുമാറ്റങ്ങളായിരുന്നു റഫറിയുടെ ഭാഗത്തു നിന്നുണ്ടായത്.

അതിശക്തരായ ഒരു ടീം എന്നൊന്നും അവകാശപ്പെടാവുന്ന ടീമല്ല ബ്ലാസ്റ്റഴ്സ് . എന്നാൽ പരിശീലകൻ വുകമാനോവിച്ചിൻ്റെ നേതൃത്വത്തിൽ പോരാട്ട വീര്യവും ഒത്തിണക്കവും ടൂർണമെൻ്റിലുടനീളം പുറത്തെടുക്കാൻ ടീമിനായി. കഴിഞ്ഞ ദിവസത്തെ മത്സരത്തിലും അത് പ്രകടമായിരുന്നു.കളിക്കളത്തിലെ മാന്യതയും ധാർമികതയും ഉയർത്തിപ്പിടിക്കാൻ കളിക്കാർ തയാറാകുമ്പോഴാണ് മത്സരത്തിന് മാനവികത കൈവരുന്നത്.ഛേത്രി അത് നഷ്ടപ്പെടുത്തിയിരിക്കുന്നു.വെൽഡൺ ബ്ലാസ്റ്റേഴ്സ് …!

Scroll to Top