ഈ വിജയത്തിന് ഒരുപാട് അവകാശികളുണ്ട്.; സന്ദീപ് ദാസ് – വൈറൽ കുറിപ്പ് !!

സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ് :

ലോർഡ്സ് ടെസ്റ്റ് അതിൻ്റെ അന്ത്യനിമിഷങ്ങളിലേയ്ക്ക് കടക്കുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ സമനില പിടിച്ചെടുക്കാൻ ഇംഗ്ലണ്ടിന് 10 ഓവറുകൾ അതിജീവിച്ചാൽ മതിയായിരുന്നു. ജോസ് ബട്ലറും ഓലി റോബിൻസണും പാറ പോലെ ഉറച്ചുനിൽക്കുകയായിരുന്നു. ഇന്ത്യയുടെ തന്ത്രങ്ങളൊന്നും ഫലിക്കാത്ത അവസ്ഥ.
ഇന്ത്യൻ സ്കിപ്പർ വിരാട് കോഹ്ലി തൻ്റെ വിശ്വസ്തനായ പോരാളിയെ വിളിച്ചു. ജസ്പ്രീത് ബുംറ പന്തെറിയാനെത്തി. കൂടയിൽനിന്ന് പലനിറമുള്ള മുയലുകളെ പുറത്തെടുക്കുന്ന മജീഷ്യനെപ്പോലെയായിരുന്നു ബുംറ!
ആദ്യം ബുംറ റൗണ്ട് ദ വിക്കറ്റ് ശൈലിയിലേക്ക് മാറി. ബൗൺസർ എറിഞ്ഞ് റോബിൻസണെ ബാക്ക്ഫൂട്ടിലേക്ക് തള്ളി. പിന്നാലെ ഒരു സ്ലോബോളും. അത്രയേറെ കൗശലങ്ങളെ മറികടക്കാനുള്ള ശേഷി ഇംഗ്ലണ്ടിൻ്റെ ലോവർ ഓർഡർ ബാറ്റ്സ്മാനുണ്ടായിരുന്നില്ല. റോബിൻസൺ വിക്കറ്റിനുമുമ്പിൽ കുടുങ്ങി!അടുത്ത ഊഴം മൊഹമ്മദ് സിറാജിൻ്റേതായിരുന്നു. ആദ്യം ബട്ലറെ ഋഷഭ് പന്തിൻ്റെ കൈകളിലെത്തിച്ചു. അവശേഷിച്ച ഒരേയൊരു പ്രതിബന്ധം ജിമ്മി ആൻഡേഴ്സനായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വരെ ബുംറയുടെ രക്തത്തിനുവേണ്ടി ദാഹിച്ചിരുന്ന ആൻഡേഴ്സൻ!

മിനുട്ടുകൾക്കകം സിറാജിൻ്റെ പന്തിൽ ആൻഡേഴ്സൻ്റെ ഓഫ്സ്റ്റംമ്പ് ഇളകി. ആ സ്റ്റംമ്പ് ഊരിയെടുത്ത് സിറാജ് കുതിച്ചുപാഞ്ഞു. ഇന്ത്യയ്ക്ക് 151 റൺസിൻ്റെ അഭിമാനജയം! ആൻഡേഴ്സൻ നിരാശയോടെ തലകുനിച്ചുനിൽക്കുമ്പോൾ ഡീപ് ഫൈൻലെഗ്ഗിൽ ബുംറ തലയും കരങ്ങളും ഉയർത്തി ആഹ്ലാദിക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ ആരാധകർക്ക് കാലാകാലങ്ങളോളം സൂക്ഷിച്ചുവെയ്ക്കാനുള്ള ഫ്രെയിം!
ലോകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടന്നുവെങ്കിലും ഇംഗ്ലിഷ് വരേണ്യബോധത്തിൻ്റെ വേരുകൾ അറ്റുപോയിട്ടില്ല. അതുകൊണ്ടാണ് ഇംഗ്ലിഷ് കാണികൾ ഇന്ത്യൻ ഓപ്പണറായ കെ.എൽ രാഹുലിനുനേരെ ബിയർ ബോട്ടിലിൻ്റെ കോർക്കുകൾ എറിഞ്ഞത്. ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിങ്സിൽ ആൻഡേഴ്സൻ ബാറ്റ് ചെയ്യാനെത്തിയപ്പോൾ പൊതുവെ ശാന്തനായ ബുംറ ഷോർട്ട്ബോളുകൾ കൊണ്ട് ആക്രമിച്ചിരുന്നു. ഇന്ത്യ അത്തരമൊരു തന്ത്രം അവലംബിച്ചത് കാണികളുടെ പ്രകോപനം മൂലമാകാം.വൈരാഗ്യം ഗ്രൗണ്ടിനുപുറത്തേയ്ക്ക് കൊണ്ടുപോകാൻ ബുംറ ആഗ്രഹിച്ചിരുന്നില്ല. തീപാറിയ ആ സ്പെല്ലിനുശേഷം ആൻഡേഴ്സൻ്റെ പുറത്തുതട്ടി ആശ്വസിപ്പിക്കാനാണ് ബുംറ ശ്രമിച്ചത്. പക്ഷേ ആൻഡേഴ്സൻ ബുംറയുടെ പിന്നാലെ നടന്ന് പരുഷമായ വാക്കുകൾ ചൊരിഞ്ഞുകൊണ്ടിരുന്നു.

ടെസ്റ്റിൻ്റെ അഞ്ചാം ദിവസം ബുംറയെ കൈകാര്യം ചെയ്യാം എന്ന പ്രതീക്ഷയിലായിരുന്നു റൂട്ടും സംഘവും. ഋഷഭ് പുറത്താവുമ്പോൾ ഇന്ത്യയുടെ ലീഡ് കഷ്ടിച്ച് 150 കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. എത്രയും വേഗം ഇന്ത്യൻ ഇന്നിങ്സ് ചുരുട്ടിക്കെട്ടി ജയിക്കാമെന്ന് ഇംഗ്ലണ്ട് കിനാവുകണ്ടിരുന്നു. അവർക്ക് മറ്റൊരു മോഹം കൂടിയുണ്ടായിരുന്നു-ബുംറയുടെ മനസ്സിലും ശരീരത്തിലും കുറെയേറെ മുറിവുകൾ സൃഷ്ടിക്കുക!ബുംറ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ മാർക്ക് വുഡിൻ്റെ പന്തുകൾ 150 കിലോമീറ്ററിനടുത്ത് വേഗതയിൽ ചീറിപ്പാഞ്ഞെത്തി. ചിലതെല്ലാം ബുംറയുടെ ഹെൽമറ്റിലിടിച്ചു. ടീം ഫിസിയോയ്ക്ക് പലതവണ ഗ്രൗണ്ടിലിറങ്ങേണ്ടിവന്നു. പന്ത് ബുംറയുടെ തലയിൽ കൊണ്ടപ്പോഴെല്ലാം ഇംഗ്ലിഷ് കാണികൾ കൊലവിളി നടത്തി!അതിനുപുറമെ വുഡും ആൻഡേഴ്സനും ബട്ലറുമെല്ലാം ചേർന്ന് ബുംറയെ ചീത്തവിളിക്കുകയും ചെയ്തു. ഇതെല്ലാം ബുംറയെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തത്! മൊഹമ്മദ് ഷമിയോടൊപ്പം അയാൾ അവിശ്വസനീയമായ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തി.
കൂട്ടുകാരന് വേണ്ടി ജീവൻ നൽകും എന്ന മട്ടിലായിരുന്നു ഷമിയുടെ ബാറ്റിങ്ങ്. മോയിൻ അലിയെ സ്റ്റെപ്പൗട്ട് ചെയ്ത് സിക്സറടിച്ചാണ് ഷമി അർദ്ധസെഞ്ച്വറി തികച്ചത്. പ്രഗല്ഭനായ ബോക്സറുടെ പെർഫെക്റ്റ് പഞ്ച് പോലെ ഒരെണ്ണം. അതോടെ ഇംഗ്ലണ്ട് റിങ്ങിനുപുറത്തേക്ക് തെറിച്ചു.

ഈ വിജയത്തിന് ഒരുപാട് അവകാശികളുണ്ട്. ആദ്യ ഇന്നിങ്സില്‍ ക്ലാസിക് ബാറ്റിംഗ് കാഴ്ച്ചവെച്ച രാഹുലും രോഹിതും…രണ്ടാം ഇന്നിംഗ്സിൽ രക്ഷകരുടെ വേഷം കെട്ടിയ പുജാരയും രഹാനെയും…പ്രധാന വിക്കറ്റുകൾ വീഴ്ത്തിയ ഇഷാന്തും സിറാജും…ധീരമായ ഡിക്ലറേഷൻ നടത്തിയ വിരാട് എന്ന നായകൻ…അങ്ങനെ പലരും…
പക്ഷേ ബുംറയെ എറിഞ്ഞൊതുക്കാൻ ശ്രമിച്ച നിമിഷത്തിലാണ് ഇംഗ്ലണ്ടിന് കളി കൈവിട്ടുപോയത്. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ബുംറ അവരുടെ അ ന്തകനായി. ഇംഗ്ലണ്ടിൻ്റെ റൺചേസിലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റെടുത്ത് വഴി വെ ട്ടിയത് ബുംറയാണ്. അവരുടെ അത്താണിയായിരുന്ന ജോ റൂട്ടിനെ കടപുഴക്കിയതും ബുംറ തന്നെ.ലോർഡ്സിന് കൊമ്പുണ്ട് എന്ന ഇംഗ്ലിഷ് അഹന്തയെ പണ്ട് സൗരവ് ഗാംഗുലി പരിഹസിച്ചിരുന്നു. നാറ്റ്വെസ്റ്റ് ട്രോഫി ജയിച്ചതിനുശേഷം ജഴ്സി ഊരി വീശിയ ദാദയെ ഇന്ത്യൻ ആരാധകർ മറക്കില്ല. മുൻ ഇംഗ്ലിഷ് ക്യാപ്റ്റൻ ജെഫ്രി ബോയ്ക്കോട്ട് ഒരിക്കൽ ഗാംഗുലിയോട് ഇതിനെപ്പറ്റി സംസാരിക്കുകയുണ്ടായി-ബോയ്കോട്ട്-”നിങ്ങൾ എന്തിനാണ് ലോർഡ്സിൽ അത്തരമൊരു ആഹ്ലാദപ്രകടനം നടത്തിയത്?”ഗാംഗുലി-”മുംബൈ വാംഖഡേയിൽ ഒരു ഏകദിനം ജയിച്ചപ്പോൾ നിങ്ങളുടെ ടീമിലെ ആൻഡ്രൂ ഫ്ലിൻ്റോഫ് ജഴ്സി ഊരി വീശിയല്ലോ…?”ബോയ്ക്കോട്ട്-”അത് മുംബൈ. ഇത് ലോർഡ്സ്. ഹോം ഓഫ് ക്രിക്കറ്റ്…!”

ഗാംഗുലി-”ലോർഡ്സ് നിങ്ങളുടെ ഹോം ഓഫ് ക്രിക്കറ്റ് ആയിരിക്കും. ഞങ്ങൾക്കത് വാംഖഡേ ആണ്…!”
അതേ വാംഖഡേ മൈതാനത്തിൽ കളിച്ചുതെളിഞ്ഞ ബുംറ ഇംഗ്ലിഷ് ഹുങ്കിനുമേൽ ഒരു ആണികൂടി അടിച്ചുകയറ്റിയിട്ടുണ്ട്. ആ പരിക്കിൽ നിന്ന് രക്തം ഒഴുകുകയാണ്. ട്രെൻ്റ് നദിയിലെ തെളിനീരുപോലെ…!
Written by-Sandeep Das

Scroll to Top