ഭാര്യയെയും കുഞ്ഞിനെയും തിരിക്കിയിറങ്ങിയ ഭർത്താവ് വണ്ടിയിൽ കുഴഞ്ഞ് വീണു ; രക്ഷകയായി നടി സുരഭി ലക്ഷ്മി!!

അഭിനയത്തിന് ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ താരമാണ് സുരഭി ലക്ഷ്മിയെങ്കിലും, താരത്തിനെ കാണുമ്പോള്‍ത്തന്നെ പ്രേക്ഷകര്‍ക്ക് ആദ്യം വിളിക്കാന്‍ തോന്നുന്നത് പാത്തുവെന്നായിരിക്കും. 2014 മുതല്‍ക്കെ മലയാളിക്ക് സുരഭി പാത്തുവാണ്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് സുരഭി.ഇപ്പോഴിതാ, ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീണ യുവാവിനെ രക്ഷിച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി.കോഴിക്കോട് നഗരത്തിൽ വഴിതെറ്റി നഗരത്തിൽ കുടുങ്ങിപ്പോയ മനോദൗർബല്യമുള്ള ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ ഭർത്താവാണ് രാത്രി ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീണത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നു രാവിലെയാണ് മനോദൗർബല്യമുള്ള യുവതി കുഞ്ഞുമായി പുറത്തു പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നു ഭർത്താവ് പകൽ മുഴുവനും നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടിയതോടെ പൊലീസിൽ പരാതി നൽകിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇതേ സമയത്താണ് നടന്നു തളർന്ന നിലയിൽ യുവതിയും കുഞ്ഞും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയത്.

യുവതിയുടെ കയ്യിൽ നിന്നു ഭർത്താവിന്റെ നമ്പർ വാങ്ങി ഫോണിൽ വിളിച്ചു കാര്യം പറഞ്ഞെങ്കിലും സംസാരം തീരുന്നതിനുള്ളിൽ‌ ഭർത്താവിന്റെ ഫോൺ ചാ‌ർജ് തീർന്ന് ഓഫായി. രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭർത്താവ് ഉടൻ പൊലീസ് സ്റ്റേഷനിലേക്കു ജീപ്പിൽ പുറപ്പെട്ടെങ്കിലും വഴിയിൽവച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും വാഹനത്തിൽ‌ കുഴഞ്ഞു വീഴുകയുമായിരുന്നു.ഡ്രൈവിങ് വശമില്ലാത്ത കൂട്ടുകാർ പുറത്തിറങ്ങി നിന്നു വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല.

നഗരത്തിലെ ഒരു ഇഫ്ത്താറിൽ പങ്കെടുത്ത് വീട്ടിലേക്കു കാറോടിച്ചു മടങ്ങുകയായിരുന്ന നടി സുരഭി ലക്ഷ്മി ഇവരെക്കണ്ട് വാഹനം നിർത്തുകയും ജീപ്പിനുള്ളിൽ അവശനിലയിൽ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയപ്പോൾ സുരഭിയും കൂടെപ്പോയി.യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്റ്റേഷനിലെത്തി. സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു.

Scroll to Top