കെജിഎഫ് 1 തിയറ്ററിൽ കണ്ടപ്പോൾ അതുപോലെ എനിക്കും പാടാൻ‌ അവസരം കിട്ടിയിരുന്നെങ്കിലെന്ന് അന്നു ചിന്തിച്ചു; കെജിഎഫ് 2ലെ ‘തൂഫാൻ’ പാട്ടുകാരൻ വിപിൻ സേവ്യർ

മോഹൻലാലിൻറെ ഛോട്ടാ മുംബയിലെ ആരാധകർ ഏറ്റെടുത്ത ഗാനമാണ് ‘വാസ്കോ ഡ ഗാമ’ എന്ന വൈറൽ പാട്ട്. എല്ലാ വർഷവും കൊച്ചിയിൽ പുതുവർഷപ്പുലരിയിലെ ആഘോഷത്തിമിർപ്പിൽ ആവേശം കൂട്ടാൻ ഇ ഗാനമെത്താറുണ്ട്. നിരവധി ന്യൂജെൻ പാട്ടുകൾ പാടി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച കൊച്ചിക്കാരന്‍ ഗായകൻ വിപിൻ സേവ്യർ ആണ് ഇ ആവേശം ഉണർത്തുന്ന ഗാനങ്ങൾ നമ്മളിലേക്ക് എത്തിച്ചത്. എന്നാൽ വീണ്ടും ആവേശമുണർത്താൻ ബ്രമാണ്ട ചിത്രത്തിലൂടെ വിപിൻ എത്തിയിരിക്കുകയാണ്.പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന കെജിഎഫ് ടൂവിലെ ‘തൂഫാൻ’ എന്ന ഗാനമാണ് വിപിൻ ആലപിച്ചിരിക്കുന്നത്. മലയാളികളുടെ ഇഷ്ടഗായകൻ അൻവർ സാദത്തിനൊപ്പമായിരുന്നു വിപിന്റെ ആലാപനം. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ പാട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിപിൻ.ഗായകനിലേക്കുള്ള വഴികളിലേക്ക് എത്തിയതിനെകുറിച്ച് വിപിൻറെ വാക്കുകൾ:

ഛോട്ടാ മുംബൈയിലെ ‘വാസ്കോഡ ഗാമ’ എന്ന പാട്ടിലൂടെയാണ് ഞാൻ അറിയപ്പെട്ടു തുടങ്ങിയത്.എല്ലാത്തരം പാട്ടുകൾ പാടാനും എനിക്കിഷ്ടമാണ്. ഫാസ്റ്റ് നമ്പറുകൾ പാടാനാണ് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്.രാഹുൽ രാജ് ചേട്ടൻ ആണ് ആ ഹിറ്റ് എനിക്കു തന്നത്. അഫ്സൽ ഇക്ക, റിമി ടോമി എന്നിവരോടൊപ്പമായിരുന്നു പാട്ട്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു.കെജിഎഫ് 1 തിയറ്ററിൽ പോയി കണ്ടപ്പോൾ സിനിമ മാത്രമല്ല, പാട്ടുകളും ഒരുപാട് ഇഷ്ടമായിരുന്നു.അതുപോലെ എനിക്കും പാടാൻ‌ അവസരം കിട്ടിയിരുന്നെങ്കിലെന്ന് അന്നു ചിന്തിച്ചു. ആ സ്വപ്നമാണ് ഇപ്പോൾ സഫലമായത.ഒരു ദിവസം അൻവർ ഇക്ക വിളിച്ചിട്ട് കെജിഎഫ് ടുവില്‍ പാട്ടു പാടാനുള്ള അവസരത്തെക്കുറിച്ചു പറഞ്ഞു. കേട്ടപ്പോൾ ഞാൻ അമ്പരന്നു. സുധാംശു സാറും വിളിച്ചു സംസാരിച്ചു.

തുടര്‍ന്ന് ഏറ്റെടുത്തിരുന്ന ചില പരിപാടികൾ ഒഴിവാക്കി അൻവർ ഇക്കയ്ക്കൊപ്പം ഞാൻ മംഗലാപുരത്തേയ്ക്കു പോയി. ചിത്രത്തിന്റെ സംഗീതസംവിധായകൻ രവി ബസ്രുർ സാറിന്റെ വീട്ടിൽ ആയിരുന്നു സ്റ്റുഡിയോ. റെക്കോർഡിങ് വല്ലാത്ത അനുഭവമായിരുന്നു .ഞാനും അൻവർ ഇക്ക, ശ്രുതികാന്ത്, പ്രകാശ് ചേട്ടൻ, ഐശ്വര്യ എന്നിവരുമെല്ലാം ഒരുമിച്ചാണ് പാട്ട് പഠിച്ചത്. പാടിക്കഴിഞ്ഞപ്പോൾ എല്ലാവർക്കും ഇഷ്ടമായി. മികച്ച പ്രതികരണം ലഭിക്കുന്നതിൽ സന്തോഷം. പാടാൻ അവസരം നൽകിയ അൻവർ ഇക്കയോടും സുധാംശു സാറിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല. എല്ലാവരോടും എന്നും നന്ദിയും സ്നേഹവും.

ജാസി ഗിഫ്റ്റ് ചേട്ടന്റെ സംഗീതത്തിൽ ഒരു കന്നഡ ഗാനം പാടിയിട്ടുണ്ട്. ജാസി ചേട്ടൻ ആണ് എനിക്ക് ആദ്യമായി പിന്നണി പാടാൻ അവസരം തന്നത്. ശംഭു എന്ന ചിത്രത്തിൽ ‘ബൊമ്മ’ എന്ന പാട്ടായിരുന്നു അത്.25 വർഷമായി ഞാൻ സംഗീത രംഗത്തുണ്ട്. കോവിഡ് വന്നപ്പോൾ ഉണ്ടായ ഇ‍‌ടവേള പോൽ മറ്റൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല .കോവിഡിനു മുൻപ് പാടിയ ചില ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. ഒന്നുരണ്ടു ചിത്രങ്ങളിൽ പുതുതായി പാടാൻ അവസരം ലഭിച്ചു. ‘കൊച്ചിയിലെ മച്ചാൻ’ എന്ന പേരിൽ സ്വന്തമായൊരു സംഗീത ബാൻഡ് ഉണ്ട് എനിക്ക്. ബാൻഡ് ‘ഒരു കൊച്ചിപ്പാട്ട്’ എന്ന പേരിൽ പാട്ട് ചെയ്തു.

Scroll to Top