പ്രതിസന്ധികളെ അതിജീവിച്ച് ആരും കൊതിക്കുന്ന വിജയത്തിലേക്ക് നാദിര്ഷയും ആര്യയും എത്തിയത് പ്രണയത്തിലൂടെ.രണ്ടു മതത്തിൽപെട്ടവർ വിവാഹിതരായപ്പോൾ വീട്ടുകാരും നാട്ടുകാരുമെല്ലാം നന്നായി മസിലു പിടിച്ചു. ഈ പ്രണയ കഥയിലെ നായകന്‍ ഇന്ന് മിസ്റ്റര്‍ കൊല്ലവും നായിക മിസ് കൊല്ലം റണ്ണറപ്പുമാണ്.കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മിസ് കൊല്ലം മത്സരത്തിൽ റണ്ണറപ്പായത് ആര്യ, മിസ്റ്റർ കൊല്ലം 65–70 സീനിയർ കാറ്റഗറിയിൽ ഒന്നാമനായി നാദിർഷ. ചന്ദനത്തോപ്പ് കുന്നുംപുറത്തു വീട്ടിൽ എച്ച്.സലീമിന്റെയും എസ്.സീനത്തിന്റെയും മകൻ നാദിർഷ സലീമും പെരുമ്പുഴ ആര്യഭവനിൽ പരേതനായ വിക്രമൻപിള്ളയുടെയും ലതാകുമാരിയുടെയും മകൾ എൽ. ആര്യയും പ്രണയിച്ചു തുടങ്ങിയത് പ്ലസ്ടു പഠനകാലത്താണ്. നാദിർഷയുടെ ജൂനിയറായിരുന്നു ആര്യ.
പ്രണയം പുറത്ത് അറിഞ്ഞത് മുതല്‍ വീട്ടിലും നാട്ടിലും പ്രശ്നങ്ങളായി.ഡിഗ്രി കഴിഞ്ഞപ്പോൾ ആര്യയ്ക്കു വിവാഹാലോചനകൾ വന്നു തുടങ്ങി. നാദിർഷ വീട്ടിലെത്തി ആര്യയുടെ അമ്മയോടു സംസാരിച്ചെങ്കിലും ബന്ധുക്കൾക്ക് കടുത്ത എ തിർപ്പായിരുന്നു. ആര്യക്ക് നാദിര്‍ഷയ്ക്കൊപ്പം പോകേണ്ടി വന്നു. വെറും കയ്യോടെ ആര്യ ഇറങ്ങി വരണമെന്ന് നാദിര്‍ഷയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.2019 ജൂലൈ 17 കുണ്ടറയിലെ സബ് റജിസ്ട്രാർ ഓഫിസിൽ വച്ച് ആര്യയും നാദിർഷയും വിവാഹിതരായി.പ്രണയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ നാദിര്‍ഷയും ആര്യയും നേരിടേണ്ടി വന്ന ചോദ്യമാണ് ‘ലൗ ജിഹാദ്’.ആ ചെറു പ്രായത്തിലേ ‘നീ ലൗ ജിഹാദിന്റെ ആളല്ലേ?’ എന്ന ചോദ്യം കേള്‍ക്കേണ്ടി വന്നതിന്റെ വേദന നാദിര്‍ഷ മറച്ചു വയ്ക്കുന്നില്ല.’ഞാന്‍ പ്രണയിച്ചത് ആര്യയെയാണ്. അവളെ മതം മാറ്റി മറ്റൊരു പേരിട്ട് വിളിക്കാന്‍ എനിക്ക് താല്‍പര്യമില്ല.അവളുടെ വിശ്വാസങ്ങളില്‍ അവളും എന്റെ വിശ്വാസങ്ങളില്‍ ഞാനും ജീവിക്കും-നാദിർഷ പറയുന്നു.
വിവാഹിതനാകുമ്പോൾ ഒരു ഫിറ്റ്നസ് സെന്ററിലെ ട്രെയിനറായിരുന്നു നാദിർഷ. ശമ്പളമായി കിട്ടുന്ന 5,500 രൂപയായിരുന്നു രണ്ടു പേരുടെയും വരുമാനം. പിന്നീട് കടം വാങ്ങിയും ലോണെടുത്തും 20 ലക്ഷം രൂപ ചെലവിട്ട് കേരളപുരത്ത് ‘റോ ഫിറ്റ്നസ് സെന്റർ’ ഇരുവരും ചേർന്നു തുടങ്ങി. പതുക്കെ ഫിറ്റ്നസിനോട് ഇഷ്ടം തോന്നിത്തുടങ്ങിയപ്പോൾ ആര്യ, ട്രെയിനറാകാനുള്ള കോഴ്സിനു ചേർന്നു. സ്വന്തം ജിമ്മിൽ തന്നെ പരിശീലകയായി. ഒരു വർഷം നീണ്ട പരിശീലനത്തിനൊടുവിൽ ആദ്യ മത്സരത്തിൽ തന്നെ മിസ് കൊല്ലം റണ്ണറപ് നേട്ടം. ഇപ്പോൾ ഇരുവരുടെയും വീടുകളിൽ പ്രശ്നങ്ങളൊക്കെ തീർന്നു. വീട്ടുകാർക്കിപ്പോൾ തന്നോടുള്ളതിനെക്കാൾ സ്നേഹം ആര്യയോടാണെന്ന് നാദിർഷ.