മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു. ബംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം. 80 വയസ്സായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി നേരത്തെ വഷളാക്കിയത്.ഭൗതിക ശരീരം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിക്കും.നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.ഇപ്പോഴിതാ ഉമ്മൻ ചാണ്ടിയുമായി കുടുംബപരമായ ബന്ധമുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ.
അദ്ദേഹവുമായി വർഷങ്ങളായുള്ള അടുപ്പമുണ്ടെന്നും ആ ബന്ധത്തിന്റെ പുറത്താണ് ഒരുനോക്കുകാണാൻ എത്തിയതെന്നും നടൻ തിരുവനന്തപുരത്ത് പറഞ്ഞു.ഉച്ചയ്ക്ക് ഒരു മണിയോടെ ബാംഗ്ലൂരിലെ എയർപോർട്ടിൽ നിന്ന് ഫ്ലൈറ്റ് മാർഗം അദ്ദേഹത്തിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തെ വിമാനം താവളത്തിൽ എത്തിക്കുകയും അത് ഏറ്റുവാങ്ങാൻ വേണ്ടി കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം ചാക്കോച്ചനും ഒപ്പമുണ്ടായിരുന്നു.“ഞാൻ കണ്ടതിൽ വച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന നിസ്വാർഥനായ ജനസമ്മതനായ നേതാവാണ് അദ്ദേഹം.
വ്യക്തിപരമായും അദ്ദേഹത്തെ എനിക്ക് അറിയാം. ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച ഒരു മനുഷ്യസ്നേഹി കൂടിയായിരുന്നു അദ്ദേഹം.മുന്നറിയിപ്പൊന്നും കൂടാതെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. അത് തനിക്കെന്നു മാത്രമല്ല, എല്ലാവർക്കുമുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ വിയോഗത്തിലൂടെ ഉണ്ടായത് വ്യക്തിപരമായി വലിയ നഷ്ടമാണെന്നും നടൻ പറഞ്ഞു.
‘ഒരു രാത്രി ഏകദേശം ഒരുമണിയോടെ ഒരു ഫങ്ഷൻ കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ കാണുന്നത് വീട്ടിൽ ഫയലുകളുടെ കൂമ്പാരത്തിനിടയിൽ ഇരിക്കുന്ന ഉമ്മൻ ചാണ്ടിയെയാണ്. അപ്പോഴും ജനങ്ങളുടെ കാര്യമാണ് നോക്കിയിരുന്നത്. ആരോഗ്യം പോലും കണക്കിലെടുക്കാതെ, സമയം നോക്കാതെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു, കുഞ്ചാക്കോ ബോബൻ അനുസ്മരിച്ചു.
ഉമ്മൻ ചാണ്ടി സർ …കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാക്കന്മാരിൽ മുൻപന്തിയിൽ ഉള്ള വ്യക്തി.പൊതു ജീവിതത്തിലും വ്യക്തിജീവിതത്തിലും നിസ്വാർഥതയുടെ പര്യായം എന്ന് നിസ്സംശയം പറയാവുന്ന വ്യക്തിത്വം.കേരള ജനതയ്ക്കും വ്യക്തിപരമായി എനിക്കും സംഭവിച്ച തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണം.ഈ വേർപാടിന്റെ വേദനയിൽ ആ കുടുംബത്തോടൊപ്പം ഞാനും എന്റെ കുടുംബവും പ്രാർഥനയിൽ പങ്കു ചേരുന്നു -അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.