നടനും സംവിധായകനും ടെലിവിഷൻ അവതാരകനും റേഡിയോ ജോക്കിയുമായ ആർ.ജെ മാത്തുക്കുട്ടി വിവാഹിതനായി.പെരുമ്പാവൂര്‍ സ്വദേശി ഡോ. എലിസബത്ത് ഷാജി മഠത്തിലാണ് വധു. വെള്ളിയാഴ്ചയായിരുന്നു വിവാഹ നിശ്ചയം.വിവാഹ നിശ്ചയചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്. അരുണ്‍ മാത്യു എന്നാണ് യഥാര്‍ഥ പേരെങ്കിലും റേഡിയോ ജോക്കി ആയിരുന്നപ്പോള്‍ ഉള്ള ആര്‍ജെ മാത്തുക്കുട്ടി എന്ന പേരിലാണ് താരം പ്രശസ്തനായത്.
പള്ളിയിൽ വച്ച് നടന്ന വിവാഹച്ചടങ്ങിന്റെ വീഡിയോ മാത്തുക്കുട്ടിയുടെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ രാജ്‌കലേഷ് ദിവാകരൻ പോസ്റ്റ് ചെയ്തു. ‘മാത്തു പൊന്നു വെഡിങ്’ എന്നാണ് കലേഷ് ക്യാപ്ഷൻ നൽകിയത്. പുരനിറഞ്ഞ് കവിഞ്ഞ് നിൽക്കുന്ന മാത്തുക്കുട്ടി ഒടുവിൽ ആ തീരുമാനം എടുത്തുവെന്ന് പറഞ്ഞുകൊണ്ടാണ് കല്ലു വീഡിയോ തുടങ്ങുന്നത് തന്നെ. മാത്തു-കല്ലു കോംബോ ടെലിവിഷൻ വൻ ഹിറ്റായിരുന്നു.
ഷോർട്ട് ഫിലിമുകളിലാണ് മാത്തുക്കുട്ടി ആദ്യം അഭിനയിച്ച് തുടങ്ങിയത്. പിന്നീട് മാത്തുക്കുട്ടി സിനിമയിലേക്ക് വരികയായിരുന്നു. ഉസ്താദ് ഹോട്ടലായിരുന്നു ആദ്യ സിനിമ. 2021-ൽ പുറത്തിറങ്ങിയ കുഞ്ഞേലദോ എന്ന സിനിമയിലൂടെ സംവിധാന രംഗത്തും മാത്തുക്കുട്ടി ചുവടുവെച്ചു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലാണ് മാത്തുക്കുട്ടി അവസാനമായി അഭിനയിച്ചത്.