ആക്രാന്തത്തോടെ ഷവർമ്മ കഴിച്ചു, എന്റെ ചികിത്സക്കായി വീട്ടുകാർ ചെലവാക്കിയത് 70000 രൂപ; അൽഫോൻസ് പുത്രൻ

കോട്ടയത്ത് ഹോട്ടലിൽ നിന്നും ഭക്ഷ്യവി ഷബാധയേറ്റ് നഴ്സ് മ രിച്ച സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്.പഴകിയ ഭക്ഷണം കഴിച്ചതു മൂലം ജീവിതത്തിൽ സംഭവിച്ച വലിയൊരു അ പകടം പങ്കുവെക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ.15 വർഷം മുൻപ് തനിക്കേറ്റ ഭക്ഷ്യവിഷബാധയെ ഓർത്തുകൊണ്ടാണ് സംവിധായകന്റെ പോസ്റ്റ്.ആലുവയിൽ ഒരു കടയിൽ നിന്നും ഷവർമയും മയോണൈസും കഴിച്ച തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടായെന്നും അന്ന് ചികിത്സയ്ക്കു വേണ്ടി വന്നത് 70000 രൂപയാണെന്നും അൽഫോൻസ് പറയുന്നു.

” നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള വിഷയങ്ങളിൽ നിങ്ങൾ വിഡിയോ ചെയ്യൂ. പതിനഞ്ച് വർഷം മുമ്പ് ആലുവയിലെ ഒരു കടയിൽ നിന്നും ഞാനൊരു ഷവർമ കഴിച്ചു. ഷറഫുദ്ദീന്റെ ട്രീറ്റ് ആയിരുന്നു അന്ന്. ഷവർമ്മയും മയോനൈസും ഞാൻ ആക്രാന്തത്തോടെ കഴിച്ചു.പിറ്റേന്ന് ദിവസം കടുത്ത വയറുവേദന മൂലം ലേക്‌ഷോർ ആശുപത്രിയിൽ ഞാൻ ചികിത്സ തേടി . അന്ന് ആ ആശുപത്രിയിൽ എന്റെ വീട്ടുകാർ 70000 രൂപയാണ് എനിക്ക് വേണ്ടി ചിലവാക്കിയത്. ആശുപത്രിയിലെ എംസിയു വിഭാഗത്തിലാണ് ഞാൻ കിടന്നത്. ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമുണ്ടായി. എന്നാൽ അണുബാധിതമായ പഴയ ഭക്ഷണമായിരുന്നു എന്റെ അവസ്ഥയ്ക്കു കാരണം. ആരാണ് ഇവിടെ യഥാർഥ കുറ്റവാളി. കണ്ണുതുറന്ന് സത്യമെന്തെന്ന് നോക്കുക. ജീവിതം അമൂല്യമാണ്.” എന്നാണ് അൽഫോൻസ് കുറിച്ചിരിക്കുന്നത്.

ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ഒന്നും ചെയ്യില്ല എന്ന കമന്റിന് അൽഫോൻസ് മറുപടി നൽകുകയും ചെയ്‌തിട്ടുണ്ട്‌. “ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലെ ഉള്ളവർ ഇതിനു ശക്തമായ നടപടി എടുക്കണം. ഫുഡ് സേഫ്റ്റി എന്ന പുതിയൊരു മിനിസ്ട്രി തന്നെ വരണം. അതിനു കേരത്തിൽ നിന്ന് മാത്രം പുതിയ കിടിലം ഫുഡ് ഇൻസ്‌പെക്‌ഷൻ ടീം സ്റ്റാർട്ട് ചെയ്തു പ്രവർത്തിക്കണം. എല്ലാവരും നല്ല ഭക്ഷണം മാത്രം വിറ്റാൽ മതി. ഭക്ഷണം കഴിക്കാൻ പണം വേണം. പണം ഇണ്ടാക്കാൻ നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല ഫുഡ് നിർബന്ധം ആണ്. അതിനൊക്കെ എല്ലാ അപ്പന്മാരും അമ്മമാരും നല്ല പണിയെടുത്തിട്ടാണ് ഭക്ഷണം വാങ്ങാൻ പണം ചിലവാക്കുന്നത്.

അതുകൊണ്ടു ഇതിന്റെ കാര്യം ഒരു തീരുമാനം എടുക്കണം.അന്ന് എന്റെ അപ്പനും അമ്മയും ബന്ധുക്കളോടും, കൂട്ടുകാരോടും, പലിശക്കാരോടും കെഞ്ചി ചോദിച്ചതുകൊണ്ടും എന്റെ അപ്പനും അമ്മയും അത് എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കും എന്നുള്ള പ്രതീക്ഷ ഉള്ളത് കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്തു എന്റെ ജീവൻ അവിടത്തെ നല്ല ഡോക്ടർമാർക്ക് രക്ഷിക്കാൻ പറ്റിയത്. ഇന്ന് ആണെങ്കിൽ അത് മിനിമം ഏഴു ലക്ഷം രൂപ വരും. ഈ 70,000 രൂപ ഒരു വിസ്മയം പോലെ വന്നതാണ്. അത് പോലെ എല്ലാവർക്കും എപ്പോഴും വിസ്മയം സംഭവിക്കും എന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല.’’–അൽഫോൻസ് പുത്രൻ പറയുന്നു.”

Scroll to Top