‘ചറപറാ കുത്തി വിടുകയായിരുന്നോ?; വാക്സിൻ എടുത്ത് പോയ മനുഷ്യരുടെ അവസ്ഥയാണ് ആലോചിച്ചത്’ ; നേഴ്സിനെ അഭിനന്ദിച്ച മന്ത്രിയുടെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയിലെ ഒരു വിഭാഗം

ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സീന്‍ നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ ആരോഗ്യ പ്രവര്‍ത്തക കെ. പുഷ്പലതയെ കാണാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജെത്തിയ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലതയെ മന്ത്രി മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.ഇതിന്റെ ചിത്രങ്ങളും കുറിപ്പും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു. ഇപ്പോഴിതാ മന്ത്രി വീണ ജോര്‍ജിന്‍റെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശന പോസ്റ്റുകൾ ഉയരുകയാണ്.

ഏഴര മണിക്കൂര്‍ എന്നാല്‍ 450 മിനിറ്റാണെന്നും അത്തരത്തില്‍ നോക്കിയാല്‍ ഒരാള്‍ക്ക് കുത്തിവയ്പ്പിന് അരമിനുട്ടിന് മുകളില്‍ അടുത്ത് മാത്രമേ സമയം കിട്ടുവെന്നുമാണ് പ്രധാന വിമര്‍ശനം. ഇത്തരം ഒരു കാര്യത്തെ ഗ്ലോറിഫൈ ചെയ്യരുത്‌. എന്ത്‌ മാത്രം കൂടുതല്‍ ജോലിയാണ അവര്‍ ചെയ്യുന്നത് എന്നാണ് ഈ കണക്ക്‌ കാണിക്കുന്നത്‌.അതിനനുസൃതമായ ശമ്പളമുണ്ടോ? ഈ ജോലിഭാരം കുറയ്ക്കാന്‍ ആവശ്യമായ ജോലിക്കാരുണ്ടോ? ഇതൊക്കെ നല്ല രീതിയില്‍ ആയാലെ സിസ്റ്റം നന്നാവൂ. ത്യാഗങ്ങളെ ആഘോഷിക്കരുത് – മന്ത്രിയുടെ പോസ്റ്റിന് താഴെ ഒരു കമന്‍റ് പറയുന്നു. ഒരു ജൂനിയർ നേഴ്സിന്‌ ഒരു ദിവസം 893 പേര്‍ക്ക് വാക്‌സിൻ നൽകേണ്ടി വരുന്ന ഗതികേട്, ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത സിസ്റ്റത്തിന്റെ അപര്യാപ്തതയാണ് കാണിക്കുന്നത് എന്നാണ് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

മന്ത്രി വീണ ജോർജിന്റെ കുറിപ്പിന്റെ പൂർണരൂപം :

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലത ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത് വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞത്. അടുത്ത ദിവസം തന്നെ അവരെ പോയി കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഇന്ന് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പോയി അവരെ കണ്ടു. അന്നത്തെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വളരെ തിരക്കുള്ള ദിവസമായിരുന്നുവെന്ന് പുഷ്പലത പറഞ്ഞു.നല്ലൊരു ടീംവർക്ക് അവിടെ നടക്കുന്നുണ്ട്. ജെ.എച്ച്.ഐ.മാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്‌സ് രമ്യ, അനിമോള്‍ എന്നിവരാണ് ടീമിലുള്ളത്. അവരേയും അഭിനന്ദിച്ചു.വളരെ കഷ്ടപ്പെട്ടാണ് തനിക്കീ ജോലി കിട്ടിയതെന്ന് പുഷ്പലത പറഞ്ഞു. ഗായികയായ താന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നഴ്‌സാകാന്‍ പഠിച്ചത്. ജോലി കിട്ടി കഴിഞ്ഞും ആ ഒരു ആത്മാര്‍ത്ഥത തുടരുന്നു. ഈ ജോലിയോടൊപ്പം തന്നെ വാര്‍ഡുതല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നു.

ജോലി കിട്ടാന്‍ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നും പുഷ്പലത വ്യക്തമാക്കി.ഇതോടൊപ്പം പുഷ്പലത ഒരു ഗാനവും പാടി.’ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാനന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാകഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്‌നേഹമോര്‍ത്താല്‍എത്ര സ്തുതിച്ചാലും മതി വരുമോ?’ഇത്രയും പാടുമ്പോള്‍ പുഷ്പലതയുടെ കണ്ണുനിറഞ്ഞു. അപ്പോഴേയ്ക്കും നിറയെ കൈയ്യടിയും അഭിനന്ദനങ്ങളും ഉയർന്നിരുന്നു.പേരറിയാത്ത മുഖമറിയാത്ത ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിനുള്ളത്. അവരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ട് നയിക്കുന്നത്. അവര്‍ക്കെല്ലാമുള്ള ആദരവാണിത്.

Scroll to Top